വാഷിങ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുമായി വിവാദ ഇൻഫ്ലുവൻസർ ആൻഡ്രൂ ടേറ്റ്. പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും ടേണിങ് പോയിന്റ് യുഎസ്എ സ്ഥാപകനുമായ ചാർലി കിർക്കിന്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്ന് ടേറ്റ് അവകാശപ്പെട്ടു. ജാക്ക് നീലിന്റെ പോഡ്കാസ്റ്റിൽ പങ്കെടുക്കവെയാണ് അദേഹം ഈ പരാമർശം നടത്തിയത്.
ആരാണ് അദേഹത്തെ കൊലപ്പെടുത്തിയതെന്ന് എനിക്കറിയാം എന്ന് പറഞ്ഞ ടേറ്റ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. സത്യം തുറന്നു പറഞ്ഞാൽ തന്റെ ജീവൻ അപകടത്തിലാകുമെന്നും സുരക്ഷയെ കരുതിയാണ് മൗനം പാലിക്കുന്നതെന്നും ടേറ്റ് വ്യക്തമാക്കി. ചാർളി കിർക്കിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് പരസ്യമായി വിളിച്ചുപറയുന്ന ഏക വ്യക്തി കാൻഡിസ് ഓവൻസ് മാത്രമാണെന്നും എന്നാൽ അധികാരികൾ അവരെ ബോധപൂർവ്വം അവഗണിക്കുകയാണെന്നും ടേറ്റ് ആരോപിച്ചു.
2025 സെപ്റ്റംബർ പത്തിനാണ് യൂട്ടാ വാലി സർവകലാശാലയിൽ വെച്ച് ചാർളി കിർക്ക് വെടിയേറ്റ് മരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് 22-കാരനായ ടൈലർ റോബിൻസൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരായ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ ടൈലർ റോബിൻസൺ വെറുമൊരു ഉപകരണം മാത്രമാണെന്നും കൊലപാതകത്തിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നുമാണ് ആൻഡ്രൂ ടേറ്റും കാൻഡിസ് ഓവൻസും വാദിക്കുന്നത്.