ജന്മനാട്ടിലേയ്ക്കുള്ള യാത്ര അന്ത്യയാത്രയായി: അജിത് പവാറിന് വിട

 ജന്മനാട്ടിലേയ്ക്കുള്ള യാത്ര അന്ത്യയാത്രയായി: അജിത് പവാറിന് വിട

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ അജിത് പവാറിന് സ്വന്തം ജന്മനാട്ടില്‍ ദാരുണാന്ത്യം. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബരാമതിയില്‍ എന്‍സിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു അജിത് പവാറിന്റെ സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടത്. ഇന്ന് നാല് റാലികളിലാണ് അദേഹം പങ്കെടുക്കേണ്ടിയിരുന്നത്.

വിമാനത്താവളത്തിന് തൊട്ടടുത്തുള്ള എയര്‍ സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറുകയായിരുന്നു. രാവിലെ എട്ടിനാണ് മുംബൈയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. അപകടത്തിന് പിന്നാലെ അജിത് പവാര്‍ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അജിത് പവാറിന്റെ അസിസ്റ്റന്റുമാര്‍, പൈലറ്റ്, സഹ പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇവരുടെ മരണം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

1982 ല്‍ പുനെയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായാണ് അജിത് പവാറിന്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. എന്നും കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന അജിത് പവാറിന്റെ അവസാന യാത്രയും കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു.

2024 ഡിസംബര്‍ മുതല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴില്‍ ഏക്‌നാഥ് ഷിന്‍ഡെയോടൊപ്പം മഹാരാഷ്ട്രയുടെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. തുടര്‍ച്ചയായി അല്ലാതെ ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോഡും അജിത് പവാറിന്റെ പേരിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.