ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 2025 നവംബർ പത്തിന് നടന്ന കാർ സ്ഫോടനക്കേസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാജ്യത്തെ പ്രമുഖ ഗ്ലോബൽ കോഫി ചെയിൻ ഔട്ട്‌ലെറ്റുകളിൽ സ്ഫോടന പരമ്പര നടത്താനായിരുന്നു ഭീകരർ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുക എന്നതായിരുന്നു വിദേശ കോഫി ഷോപ്പുകളെ ഉന്നമിട്ടതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ലക്ഷ്യസ്ഥാനങ്ങളെച്ചൊല്ലി ഭീകര സംഘത്തിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടായി. കോഫി ഷോപ്പുകൾക്ക് പകരം ജമ്മു കാശ്മീരിലെ സുരക്ഷാ സേനയെ ആക്രമിക്കണമെന്നായിരുന്നു സംഘത്തിലെ മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
കഴിഞ്ഞ നാല് വർഷമായി അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഒരു വൈറ്റ് കോളർ ഭീകര സംഘമാണ് ഇതിന് പിന്നിലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവർ ഉൾപ്പെടുന്ന ഈ സംഘം സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.
ജമ്മു കശ്മീർ പൊലീസിൽ നിന്ന് ലഭിച്ച നിർണായകമായ രഹസ്യ വിവരങ്ങളാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ നടത്താനിരുന്ന ആക്രമണ പദ്ധതികൾ ഇതുവഴി തകർക്കാൻ സാധിച്ചു.
ശാസ്ത്രീയ തെളിവുകളുടെയും പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ എൻ.ഐ.എ കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. ഭീകര ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.