കൊച്ചി: സംഘടിച്ച് നില്‍ക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ച് തകര്‍ക്കാമെന്ന് ചില തീവ്രവാദ സംഘടനകള്‍ കണക്കുകൂട്ടിയിരുന്നതായി സി.ബി.സി.ഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച്, അവരുടെ പദ്ധതികളില്‍ ചിലത് സിറോ മലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയിലും ചില തീവ്ര മനോഭാവം ഉള്ളവര്‍ ഉണ്ടെന്നും ചിലര്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്ന് ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് തന്റെ നിരീക്ഷണം. ഓരോ വര്‍ഷം കഴിയും തോറും കേരളത്തില്‍ അടക്കം തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആര്‍എസ്എസ് വേറൊരു ഭാഗത്ത്.
കൂടാതെ ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും ആളുകള്‍ കുറയുന്നതിന്റെ പ്രത്യാഘാതവും സഭ നേരിടുന്നുണ്ട്. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാട് പേര്‍ക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസില്‍ എത്തിയാല്‍ എങ്ങനെയെങ്കിലും വിദേശത്തേക്ക് പോയാല്‍ മതിയെന്നായി. ഈ സ്ഥിതിയുണ്ടാകാന്‍ രാഷ്ട്രീയ സ്ഥിതിയും കാരണമായെന്ന് അദേഹം ചൂണ്ടിക്കാട്ടി.