ട്രംപിന്റെ വസതിക്ക് നേരെ ആക്രമണശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവെച്ചുകൊന്നു

ട്രംപിന്റെ വസതിക്ക് നേരെ ആക്രമണശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവെച്ചുകൊന്നു

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയിൽ വീണ്ടും വെടിവെപ്പ്. തോക്കുമായെത്തി വസതിക്കുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. അതീവ സുരക്ഷാ മേഖല ലംഘിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്.

സീക്രട്ട് സർവീസിന്റെ സുരക്ഷാ വലയം ഭേദിച്ച് വസതിയുടെ ഉൾഭാഗത്തേക്ക് കടക്കാനായിരുന്നു അക്രമിയുടെ നീക്കം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതോടെ വെടിവെപ്പുണ്ടാവുകയായിരുന്നു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എഫ്ബിഐ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ പരിശോധിച്ചു വരികയാണ്.

ആക്രമണ ശ്രമം നടക്കുമ്പോൾ ഡൊണാൾഡ് ട്രംപ് വസതിയിലുണ്ടായിരുന്നില്ല. അദേഹം വാഷിങ്‍ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, പുതിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗം കാണുന്നത്.

ആക്രമണ ശ്രമത്തിന് പിന്നാലെ മാർ-എ-ലാഗോയും പരിസര പ്രദേശങ്ങളും സീക്രട്ട് സർവീസിന്റെ പൂർണ നിയന്ത്രണത്തിലായി. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.