ഇസ്രയേലില്‍ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകള്‍; രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി മടങ്ങി

ഇസ്രയേലില്‍ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകള്‍; രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി മടങ്ങി

'ഇന്നലെ പാര്‍ലമെന്റിലെ നിങ്ങളുടെ വൈകാരിക പ്രസംഗത്തിന് ശേഷം ഇസ്രയേലില്‍ കണ്ണുനീര്‍ പൊടിക്കാത്ത ഒരാളും ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്'- മോഡിയുടെ പ്രസംഗത്തെക്കുറിച്ച് നെതന്യാഹു.

ടെല്‍ അവീവ്: ഇസ്രയേലിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് മടങ്ങി. ഇസ്രയേലില്‍ യുപിഐ ഉപയോഗിക്കുന്നതടക്കം 27 സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്നൊവേഷന്‍, സാംസ്‌കാരിക വിനിമയം, നിര്‍മാണം, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കും.

ഇസ്രയേലില്‍ യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഉപയോഗിക്കുന്നതിനായി ഒരു കരാറുണ്ടാക്കിയതില്‍ താന്‍ സന്തോഷവാനാണ്. ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്ര മോഡി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിരോധ മേഖലയില്‍ തങ്ങള്‍ക്ക് ദശാബ്ദങ്ങളായി വിശ്വസനീയമായ സഹകരണമുണ്ട്. കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച ധാരണ ഇതിന് പുതിയ മാനങ്ങള്‍ നല്‍കും. സംയുക്ത വികസനം, സംയുക്ത ഉല്‍പാദനം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയിലേക്ക് നീങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ തന്നെ പരസ്പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കുമെന്നും സാങ്കേതിക വിദ്യ, ഇന്നൊവേഷന്‍ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന് 'ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്നോളജി പാര്‍ട്ണര്‍ഷിപ്പ്' സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് ഭീകരതയ്ക്ക് യാതൊരു സ്ഥാനവുമില്ല എന്ന് ഇന്ത്യയും ഇസ്രയേലും വ്യക്തമാക്കി കഴിഞ്ഞു. ഏതെങ്കിലും രൂപത്തിലോ രീതിയിലോ ഉള്ള ഭീകരവാദം അംഗീകരിക്കാനാവില്ല. ഭീകര വാദത്തെയും അതിനെ പിന്തുണയ്ക്കുന്നവരെയും എതിര്‍ക്കുന്നതില്‍ തങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നിന്നു. ഇനിയും അങ്ങനെ ചെയ്യും. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുമെന്നും മോഡി വ്യക്തമാക്കി.

മോഡിയുടെ സന്ദര്‍ശനം ഹ്രസ്വമായിരുന്നെങ്കിലും അതിശയകരവും ആഴത്തിലുള്ള വൈകാരികത നിറഞ്ഞതുമായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഇസ്രായേലി പാര്‍ലമെന്റില്‍ ബുധനാഴ്ച മോഡി നടത്തിയ പ്രസംഗം അദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു.

'ഇന്നലെ പാര്‍ലമെന്റിലെ നിങ്ങളുടെ വൈകാരിക പ്രസംഗത്തിന് ശേഷം ഇസ്രയേലില്‍ കണ്ണുനീര്‍ പൊടിക്കാത്ത ഒരാളും ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്'- നെതന്യാഹു പറഞ്ഞു.

ഇസ്രയേലിലെ ബെന്‍-ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പ്രധാനമന്ത്രി മോഡി യാത്ര തിരിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറാ നെതന്യാഹുവും ചേര്‍ന്ന് അദേഹത്തിന് യാത്രയയപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.