വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകളിലെ പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കുന്നത് തടയാൻ അമേരിക്ക സൈനിക നടപടികൾക്ക് മുതിർന്നേക്കുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
ജനീവയിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാനും ഒമാനും അവകാശപ്പെടുമ്പോഴും യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവർ നിരാശയോടെയാണ് മടങ്ങിയത്. സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിൽ യുദ്ധ മുന്നൊരുക്കങ്ങൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചു.
ഇറാൻ ഭരണകൂടം വിദേശികളെ അനധികൃതമായി തടവിൽ പാർപ്പിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിമർശിച്ചു. ഇറാനിലുള്ള യുഎസ് പൗരന്മാർ എത്രയും വേഗം മടങ്ങണമെന്നും അദേഹം നിർദേശിച്ചു.