ഖൊമേനിയുടെ വധം: പാകിസ്ഥാനില്‍ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഖൊമേനിയുടെ വധം: പാകിസ്ഥാനില്‍ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കറാച്ചി: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ വധത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ അക്രമം.

അക്രമികളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റിട്ടാണ് പരിക്ക്.

ഇന്ന് ഉച്ചയോടെ നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ കോണ്‍സുലേറ്റ് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. കോണ്‍സുലേറ്റിന്റെ പ്രധാന കവാടം തകര്‍ത്ത് അകത്തു കയറിയ യുവാക്കളടങ്ങുന്ന സംഘം കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ട എട്ട് പേരുടെയും മൃതദേഹങ്ങള്‍ കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഈദി ഫൗണ്ടേഷന്‍ വക്താവ് മുഹമ്മദ് അമിന്‍ സ്ഥിരീകരിച്ചു. കറാച്ചിക്ക് പുറമെ ലാഹോര്‍, സ്‌കര്‍ദു എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഇസ്ലമാബാദിലെ നയതന്ത്ര മേഖലയിലും വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

അയത്തൊള്ള അലി ഖൊമനേയിയുടെ മരണത്തില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച ഇറാഖിലും സ്ഥിതിഗതികള്‍ അശാന്തമാണ്. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.