ഖൊമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി ആയത്തുള്ള അറാഫി; അഹ്‌മദ് വാഹിദി പുതിയ ഐആര്‍ജിസി തലവന്‍

ഖൊമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി ആയത്തുള്ള അറാഫി; അഹ്‌മദ് വാഹിദി പുതിയ ഐആര്‍ജിസി തലവന്‍

അഹ്‌മദ് വാഹിദി,                                                                    ആയത്തുള്ള അറാഫി.

ഖൊമേനിയുടെ രക്തത്തിന് പകരം വീട്ടുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍.

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യത്തിന്റെ താല്‍ക്കാലിക പരമോന്നത ഭരണ തലവനായി ആയത്തുള്ള അറാഫിയെ തിരഞ്ഞെടുത്തു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐആര്‍ജിസി) പുതിയ തലവനെയും നിയമിച്ചു. ഇറാന്‍ മുന്‍ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദിയാണ് പുതിയ ഐആര്‍ജിസി തലവന്‍. മേഖലയിലെ സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക മാറ്റമെന്നാണ് സൂചന.

ഖൊമേനിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് അയത്തുള്ള അറാഫി. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതു വരെ പരമോന്നത നേതാവിന്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാന്‍ ഭരണകൂടം അറിയിച്ചു.

അറാഫിക്കൊപ്പം പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്സെനി എന്നിവരും ഉള്‍പ്പെടുന്ന ഇടക്കാല കൗണ്‍സിലായിരിക്കും പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത്. അതുവരെ ആറാഫി തുടരും.

അതിനിടെ ഖൊമേനിയുടെ രക്തത്തിന് പകരം വീട്ടുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആയത്തുള്ള അലി ഖൊമേനിയെ വധിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രസിഡിന്റെ പ്രതികരണം.

'ഇറാന്റെ പരമോന്നത രാഷ്ട്രീയാധികാരിയും ലോകത്തെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവുമാണ് ആയത്തുള്ള അലി ഖൊമേനി. അദേഹമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് ഷിയാകള്‍ക്കെതിരേ തുറന്ന യുദ്ധ പ്രഖ്യാപനമായി കാണുന്നു'- മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.