മോഡിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; യുറേനിയം കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

മോഡിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; യുറേനിയം കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും യുറേനിയം കരാറില്‍ ഒപ്പു വച്ചു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോഡി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ അദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇതൊരു സുപ്രധാന നാഴികക്കല്ലായി കാണുന്നു.

കഴിഞ്ഞ വര്‍ഷം കാനഡയില്‍ നടന്ന ജി 7 യോഗത്തില്‍ അദേഹം എന്നെയും എന്റെ പ്രതിനിധി സംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ഇന്ന് അദേഹത്തെ അതേ ഊഷ്മളതയോടെ സ്വാഗതം ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി കാണുന്നുവെന്ന് മോഡി പറഞ്ഞു.

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിലും ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സിലും ചേരാന്‍ കാനഡ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. സംയുക്ത ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ വര്‍ഷം ഇന്ത്യ-കാനഡ പുനരുപയോഗ ഊര്‍ജ സംഭരണ ഉച്ചകോടി നടത്തും.

സിവില്‍ ആണവോര്‍ജത്തില്‍ ദീര്‍ഘകാല യുറേനിയം വിതരണത്തിനുള്ള സുപ്രധാന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ചെറിയ മോഡുലാര്‍ റിയാക്ടറുകളിലും നൂതന റിയാക്ടറുകളിലും ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കും. എഐ, ക്വാണ്ടം, സൂപ്പര്‍ കമ്പ്യൂട്ടിങ്, സെമി കണ്ടക്ടറുകള്‍ എന്നിവയിലും പരസ്പര സഹകരണം വര്‍ധിപ്പിക്കുമെന്നും മോഡി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.