വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 9,000 ഇന്ത്യക്കാര്‍; നാട്ടിലേക്ക് കൊണ്ടു വരാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 9,000 ഇന്ത്യക്കാര്‍;  നാട്ടിലേക്ക് കൊണ്ടു വരാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണം തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9000 ഇന്ത്യക്കാര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ ഉള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണ്.

ടെഹ്റാന്‍, കോം എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ഉള്ളത്. യുദ്ധ സാഹചര്യത്തില്‍ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. പലായനം ചെയ്യേണ്ടവരെ കരമാര്‍ഗം അയല്‍ രാജ്യമായ അര്‍മേനിയയിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്ക് വിമാന മാര്‍ഗം എത്തിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

വിദേശ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കുന്നതിനായി തുര്‍ക്ക്‌മെനിസ്ഥാന്‍ ഇറാനുമായുള്ള അതിര്‍ത്തിയില്‍ നിരവധി അധിക ചെക്ക് പോസ്റ്റുകള്‍ തുറന്നിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളില്‍ ഇറാനു മേലുള്ള അമേരിക്കന്‍ ആക്രമണങ്ങള്‍ വര്‍ധിച്ചേക്കാം എന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ മുന്നറിയിപ്പും വന്നിട്ടുണ്ട്.

ഇറാനിയന്‍ തലസ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് നഗരത്തില്‍ അവശേഷിക്കുന്നത്. എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.