പശ്ചിമേഷ്യന്‍ യുദ്ധം; ഇസ്രയേലിന് 15 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക

പശ്ചിമേഷ്യന്‍ യുദ്ധം; ഇസ്രയേലിന് 15 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍  അമേരിക്ക

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര അംഗീകാരം നല്‍കി.

ആയുധ കയറ്റുമതി നിയന്ത്രണ നിയമ പ്രകാരമുള്ള പതിവ് നടപടികള്‍ ഒഴിവാക്കി അടിയന്തര തീരുമാന പ്രകാരമാണ് ഈ വില്‍പ്പനക്ക് അംഗീകാരം നല്‍കിയത്.

ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ പ്രമുഖ പ്രതിരോധ കരാറുകാരുമായി ആയുധ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാനുള്ള തീരുമാനമെടുത്തത്.

നിലവിലെ സൈനിക നീക്കങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളുടെ ഉല്‍പാദനം നാലിരട്ടിയാക്കാന്‍ പ്രതിരോധ രംഗത്തെ വ്യവസായികള്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മതിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ഇറാനുമായുള്ള യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഐക്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് പാര്‍നെല്‍ പറഞ്ഞു. പശ്ചിമേഷ്യയെ യുദ്ധം അസ്ഥിരപ്പെടുത്തിയെന്ന ആരോപണം അദേഹം നിഷേധിച്ചു.

'ചില വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ, ഓപ്പറേഷന്‍ എപിക് ഫ്യൂറി ഈ മേഖലയെ ഒരു ആശയക്കുഴപ്പത്തിലേക്ക് തള്ളി വിട്ടിട്ടില്ല. 'യഥാര്‍ത്ഥത്തില്‍ ഇത് നമ്മുടെ പ്രധാന ഗള്‍ഫ് പങ്കാളികള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ഐക്യം രൂപപ്പെടുത്തിയിട്ടുണ്ട്'-പാര്‍നെല്‍ എക്സില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.