'ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ഉടന്‍ നിര്‍ത്തണം': ഇറാനെതിരെ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി; റഷ്യയും ചൈനയും വിട്ടുനിന്നു

'ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ഉടന്‍ നിര്‍ത്തണം':  ഇറാനെതിരെ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി; റഷ്യയും ചൈനയും വിട്ടുനിന്നു

രക്ഷാ സമിതിയിലെ 15 ല്‍ 13 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. റഷ്യയുടെ ബദല്‍ പ്രമേയത്തിന് ലഭിച്ചത് നാല് വോട്ട് മാത്രം.

ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും പ്രമേയത്തെ സമിതിയിലെ 15 ല്‍ 13 രാജ്യങ്ങളും പിന്തുണച്ചു.

ഉറാന്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ബുധനാഴ്ച അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയോ തടസസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെ കൗണ്‍സില്‍ അപലപിച്ചു.
.
ബഹ്റിനാണ് സുരക്ഷാ സമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്. ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നിലവില്‍ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ല. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കാണിച്ച് റഷ്യ ഒരു ബദല്‍ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. സൈനിക നടപടികള്‍ പൂര്‍ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം.

നാല് രാജ്യങ്ങള്‍ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. രണ്ട് രാജ്യങ്ങള്‍ എതിര്‍ത്തു. ഒന്‍പത് രാജ്യങ്ങള്‍ വിട്ടുനിന്നു. അതേസമയം യുഎന്‍ സുരക്ഷാ സമിതി പാസാക്കിയ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.