ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തി

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കും ജമ്മു-കാശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിക്കും നേരേ വെടിവെപ്പ്. ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ നിന്ന് ഇരുവരും പരിക്കുകളില്ലാതെ രക്ഷപെട്ടു. അക്രമിയെ സംഭവസ്ഥലത്തു വെച്ചുതന്നെ അറസ്റ്റിലായി. കമല്‍ സിങ് ജംവാളാണ്(70) പ്രതി.

ബുധനാഴ്ച വൈകുന്നേരം ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ റോയല്‍ പാര്‍ക്കില്‍ പാര്‍ട്ടി നേതാവ് ബി.എസ് ചൗഹാന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. വിവാഹ വേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി അബ്ദുള്ളയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ കൃത്യ സമയത്ത് ഒരു പോലീസ് ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ചേര്‍ന്ന് അക്രമിയെ ബലം പ്രയോഗിച്ച് കീഴടക്കുകയും കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഫറൂഖ് അബ്ദുള്ളയുടെ മകനും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, ആക്രമണത്തെ അപലപിക്കുകയും പിതാവിന്റെ സുരക്ഷ സന്നാഹങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തില്‍ നിന്നാണ് പിതാവ് രക്ഷപ്പെട്ടതെന്ന് അദേഹം എക്‌സില്‍ കുറിച്ചു.

നിറതോക്കുമായി ഒരാള്‍ക്ക് അദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ സാധിച്ചുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ആക്രമണത്തെ പ്രതിരോധിച്ചത്. സെഡ് പ്ലസ് എന്‍എസ്ജി സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എങ്ങനെ ഒരാള്‍ക്ക് എത്താന്‍ കഴിഞ്ഞുവെന്നത് ചോദ്യമായി നിലനില്‍ക്കുകയാണെന്നും ഒമര്‍ അബ്ദുള്ള കുറിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.