ഇറാഖില്‍ അമേരിക്കന്‍ എണ്ണക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ അമേരിക്കന്‍ എണ്ണക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാഖിലെ ബസ്രയ്ക്ക് സമീപം അമേരിക്കന്‍ എണ്ണക്കപ്പലിന് നേരേ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 15 ജീവനക്കാരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

സംഭവത്തില്‍ ഇറാഖ് അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ മറ്റൊരു എണ്ണക്കപ്പലിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഈ കപ്പലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള 'സേഫ്സീ വിഷ്ണു' എന്ന കപ്പലിന് നേരെയാണ് ഇറാഖിലെ ബസ്രയില്‍ ആക്രമണമുണ്ടായത്. അമേരിക്ക ആസ്ഥാനമായുള്ള 'സേഫ്സീ ട്രാന്‍സ്പോര്‍ട്ട്' എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍.

മാള്‍ട്ടയുടെ പതാകയുള്ള 'സെഫിറോസ്' ആണ് ഇറാന്റെ ആക്രമണത്തിനിരയായ മറ്റൊരു കപ്പല്‍. ഇത് ഗ്രീസിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ട് കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തിട്ടുണ്ട്. വെള്ളത്തിനടിയിലൂടെയുള്ള ഡ്രോണ്‍ ആക്രമണങ്ങളിലൂടെയാണ് കപ്പല്‍ തകര്‍ത്തതെന്നും ഇറാനിയന്‍ ടിവി അവകാശപ്പെട്ടു.

എന്നാല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഇറാന്റെ ചാവേര്‍ ബോട്ടുകള്‍ ഇടിപ്പിച്ചാണ് രണ്ട് കപ്പലുകള്‍ക്ക് നേരേയും ആക്രമണം നടത്തിയതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.