നെതന്യാഹുവിനെക്കുറിച്ചുള്ള മരണ വാർത്തകൾ വ്യാജം; അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ

നെതന്യാഹുവിനെക്കുറിച്ചുള്ള മരണ വാർത്തകൾ വ്യാജം; അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ

ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെക്കുറിച്ച് ആഗോള തലത്തിൽ പടരുന്ന മരണ വാർത്തകളും അഭ്യൂഹങ്ങളും തള്ളി ഇസ്രയേൽ സർക്കാർ. നെതന്യാഹു മരിച്ചെന്നും ഇസ്രയേൽ ഈ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നുമുള്ള പ്രചാരണം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

ഇറാൻ ആക്രമണത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംശയങ്ങൾ തുടങ്ങിയത്. വീഡിയോയിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ഉണ്ടെന്നും ഇത് അദ്ദേഹം മരിച്ചതിന് ശേഷം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ആരോപണം.

പ്രചരിക്കുന്നത് പൂർണമായും വ്യാജ വാർത്തയാണെന്നും നെതന്യാഹു 'സുഖമായിരിക്കുന്നു' എന്നും അദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. വീഡിയോയിലുണ്ടായ അവ്യക്തത സാങ്കേതികമായ പിഴവുകളാകാമെന്നും മറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതയില്ലെന്നും ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. യുദ്ധകാല സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്താനുള്ള നീക്കമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.