റഷ്യയും ചൈനയും അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് ആണവ ഭീഷണി; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

റഷ്യയും ചൈനയും അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക്  ആണവ ഭീഷണി; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: റഷ്യയും ചൈനയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് ആണവ ഭീഷണി ഉണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം.

2026 ലെ ആന്വല്‍ ത്രെട്ട് അസെസ്മെന്റ് റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഭീഷണി ഉയര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് വെളിപ്പെടുത്തി.

അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകളുടെ എണ്ണം 2025 ല്‍ 3,000 ആയിരുന്നത് 2035 ഓടെ 16,000 ആയി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആധുനികമായ ആണവ പരമ്പരാഗത മിസൈല്‍ സംവിധാനങ്ങള്‍ ഈ രാജ്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്.

അമേരിക്കയുടെ നിലവിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാന്‍ ശേഷിയുള്ള സാങ്കേതിക വിദ്യകളാണ് റഷ്യയും ചൈനയും പരീക്ഷിക്കുന്നത്.

'റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ആണവ വസ്തുക്കള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ ശേഷിയുള്ള നൂതന മിസൈല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ്. അമേരിക്കയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ഈ നീക്കങ്ങള്‍ എന്നത് അതീവ ഗൗരവകരമാണ്.'-തുള്‍സി ഗബാര്‍ഡ് വെളിപ്പെടുത്തി.

റഷ്യയും ചൈനയും തങ്ങളുടെ ആയുധ ശേഖരം നവീകരിക്കുന്നതിലൂടെ ആഗോള സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.