ന്യൂഡല്‍ഹി: വീട്ടുജോലികള്‍ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകം ചെയ്യാന്‍ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന കേസ് പരിഗണിക്കവെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെ അല്ല. മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിന് അനുസരിച്ച് പാചകം, തുണി അലക്ക് തുടങ്ങിയ വീട്ടുജോലികളില്‍ ഭര്‍ത്താവും പങ്കുചേരണമെന്ന് ജസ്റ്റിസ് വിക്രം നാഥ് ഓര്‍മിപ്പിച്ചു.
ഭാര്യ ഭക്ഷണം പാകം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഭാര്യയുടെ മനോഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നും ഭര്‍ത്താവ് ആരോപിച്ചു.
എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാല്‍ അവര്‍ ചടങ്ങില്‍ പങ്കെടുക്കാതെ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവ് സ്‌കൂള്‍ അധ്യാപകനും ഭാര്യ ലക്ചററുമാണ്.
കേസില്‍ കുടുംബ കോടതി നേരത്തെ വിവാഹ മോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഇരുവരും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.