'അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ തങ്ങള്‍ ഇന്ത്യയെ ആക്രമിക്കും': പ്രകോപന പരാമര്‍ശവുമായി പാക് മുന്‍ ഹൈകമ്മീഷണര്‍

 'അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ തങ്ങള്‍ ഇന്ത്യയെ ആക്രമിക്കും': പ്രകോപന പരാമര്‍ശവുമായി പാക് മുന്‍ ഹൈകമ്മീഷണര്‍

ഇസ്ലമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ഇന്ത്യയിലെ മുന്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഡല്‍ഹിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുല്‍ ബാസിത് ഒരുപാക് ടിവി ചാനലിലെ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

പാകിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അമേരിക്കയ്ക്ക് ഭീഷണിയായി മാറിയേക്കാമെന്ന യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുള്‍ ബാസിതിന്റെ പരാമര്‍ശം.

'ഇറാനിലെ സ്ഥിതി കൂടുതല്‍ വഷളാകുകയും അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുകയും ചെയ്താല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകള്‍ അമേരിക്കയില്‍ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങള്‍ ന്യൂഡല്‍ഹിയെയും മുംബൈയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം'- ഇതായിരുന്നു ബാസിതിന്റെ പ്രകോപനപരമായ പരാമര്‍ശം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ നയതന്ത്രജ്ഞന്റെ വിവാദ പ്രസ്താവന. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് അബ്ദള്‍ ബാസിത് പറഞ്ഞു. പാകിസ്ഥാന് അമേരിക്കയുമായി ശക്തമായ ബന്ധമുണ്ടെന്നാണ് പാകിസ്ഥാനികള്‍ കരുതിയത്. പക്ഷേ, അത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം ചില കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്ക ഒരിക്കലും പാകിസ്ഥാന്റെ തന്ത്രപരമായ പങ്കാളിയാകില്ലെന്ന് ഓര്‍ക്കണമെന്നും ബാസിത് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.