മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവി നിലനില്‍ക്കില്ല: സുപ്രീം കോടതി

മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവി നിലനില്‍ക്കില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: മതം മാറിയാല്‍ പിന്നീട് പട്ടിക ജാതി പദവിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് സുപ്രീം കോടതി. മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്ക് പട്ടികജാതി (എസ്.സി)പദവിക്ക് അര്‍ഹതയുണ്ടാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വെച്ചു.

ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എന്‍.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1950 ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്‍കാന്‍ അര്‍ഹതയില്ല.

1950 ലെ ഭരണഘടന ഉത്തരവിന്റെ ക്ലോസ് 3 ല്‍ വ്യക്തമാക്കിയിട്ടുള്ളതല്ലാത്ത ഏതെങ്കിലും മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്താല്‍ പട്ടിക ജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാസ്റ്ററായി പ്രവര്‍ത്തിച്ച വ്യക്തിയാണ് തന്നെ ആക്രമിച്ച ചിലര്‍ക്കെതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.

എസ്.സി, എസ്.ടി നിയമപ്രകാരമുള്ള സംരക്ഷണമാണ് പാസ്റ്റര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത് നല്‍കേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ക്രിസ്തു മതത്തില്‍ ജാതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഈ ഉത്തരവാണ് സുപ്രീം കോടതി ശരി വെച്ചത്.

താന്‍ തിരിച്ചു ഹിന്ദു മതത്തിലേക്കു മാറിയിരുന്നുവെന്ന പാസ്റ്ററുടെ വാദം ശരിവയ്ക്കാന്‍ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍ ഇപ്പോഴും ക്രിസ്തുമതം പിന്‍തുടരുന്നയാളാണെന്നു വ്യക്തമാണ്. ഞായറാഴ്ചകളില്‍ അദേഹം പ്രാര്‍ഥന നടത്തുന്നുണ്ട്. പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്ന സമയത്തും പിന്നീടും അദേഹം പാസ്റ്ററായി പ്രവര്‍ത്തിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.