ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ഇനി വിട്ടുവീഴ്ചയില്ല, ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം; ഇനി വിട്ടുവീഴ്ചയില്ല, ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

തകര്‍ത്തത് ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ആണവ കേന്ദ്രം

ടെഹ്റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

ആക്രമണത്തില്‍ നിലവില്‍ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ പ്രാഥമിക നിഗമനം.
ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ്. രണ്ട് വന്‍കിട ഉരുക്ക് ശാലകള്‍, ഒരു പവര്‍ സ്റ്റേഷന്‍, സിവിലിയന്‍ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

അതേസമയം ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേല്‍ തീ കൊണ്ട് കളിച്ചെന്നാണ് ഐആര്‍ജിസി എയറോസ്പേസ് കമാന്‍ഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞത്. തങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നു. ഇനി വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും കാത്തിരുന്നു കാണാം എന്നുമായിരുന്നു മൂസവിയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.