സിഡ്‌നി സഹായ മെത്രാൻ ഡാനിയൽ മേഗർ റോക്ക്‌ഹാംപ്ടൺ രൂപതയുടെ പുതിയ അധ്യക്ഷൻ

സിഡ്‌നി സഹായ മെത്രാൻ ഡാനിയൽ മേഗർ റോക്ക്‌ഹാംപ്ടൺ രൂപതയുടെ പുതിയ അധ്യക്ഷൻ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ റോക്ക്‌ഹാംപ്ടൺ രൂപതയുടെ പതിനൊന്നാമത് ബിഷപ്പായി സിഡ്‌നി സഹായ മെത്രാൻ ഡാനിയൽ മേഗറെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവിലെ ബിഷപ്പ് മൈക്കൽ മക്കാർത്തി (75) വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 12 വർഷക്കാലം രൂപതയെ നയിച്ച ശേഷമാണ് ബിഷപ്പ് മക്കാർത്തി സ്ഥാനമൊഴിയുന്നത്.

തന്റെ അവധി ദിവസത്തിൽ അമ്മയുടെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോയുടെ ഫോൺ കോൾ എത്തിയതെന്ന് ബിഷപ്പ് മേഗർ പറഞ്ഞു. "അദേഹം ഫേസ്‌ടൈം കോളാണ് ആവശ്യപ്പെട്ടത്. ഞാൻ സാധാരണ ടി-ഷർട്ടും ഷോർട്സും ധരിച്ച നിലയിലായിരുന്നു. എങ്കിലും ഉടൻ തന്നെ തിരിച്ചു വിളിച്ചു. അദേഹം ദൗത്യം അറിയിച്ചപ്പോൾ തന്നെ ഞാൻ അത് സ്വീകരിച്ചു. സഭ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക എന്നത് ഒരു വൈദികന്റെ കടമയാണ്," ബിഷപ്പ് ഡാനിയൽ മേഗറെ വെളിപ്പെടുത്തി.

30 വർഷത്തെ വൈദിക ജീവിതത്തിനിടയിൽ സിഡ്‌നിയിലെ നിരവധി ഇടവകകളിൽ ഡാനിയൽ മേഗറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012-2014 കാലഘട്ടത്തിൽ ബ്രോക്കൺ ഹില്ലിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ അഡ്മിനിസ്ട്രേറ്ററായിരുന്നു. 2015-2020 കാലയളവിൽ സെമിനാരി ഓഫ് ദ ഗുഡ് ഷെപ്പേർഡ് റെക്ടറായി പ്രവർത്തിച്ചു. 2021-ലാണ് ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ സിഡ്‌നി സഹായ മെത്രാനായി നിയമിച്ചത്.

ബിഷപ്പ് മേഗറുടെ നിയമനം റോക്ക്‌ഹാംപ്ടണിലെ ജനങ്ങൾക്ക് വലിയ അനുഗ്രഹമാണെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു. ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോയും നിയമനത്തെ സ്വാഗതം ചെയ്തു. ബിഷപ്പ് മേഗറുടെ അജപാലന മികവും നേതൃപാടവവും സെൻട്രൽ ക്വീൻസ്‌ലാന്റിലെ വിശ്വാസികൾക്ക് കരുത്താകുമെന്ന് ആർച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

മെയ് 28 ന് രാവിലെ 10.30 ന് റോക്ക്‌ഹാംപ്ടണിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ വെച്ചാണ് പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.