വാഷിങ്ടണ്‍: ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ അമേരിക്ക തങ്ങളുടെ ഏറ്റവും മാരകമായ ജെ.എ.എസ്.എസ്.എം-ഇ.ആര്‍ ക്രൂയിസ് മിസൈലുകള്‍ യുദ്ധഭൂമിയിലേക്ക് എത്തിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
പസഫിക് മേഖലയിലെ കരുതല്‍ ശേഖരത്തില്‍നിന്ന് മിസൈലുകള്‍ സെന്‍ട്രല്‍ കമാന്‍ഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയര്‍ഫോര്‍ഡിലേക്കും മാറ്റാന്‍ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്. 600 മൈലിലധികം (965 കി.മീ) ദൂരപരിധിയുള്ള ഈ സ്റ്റെല്‍ത്ത് മിസൈലുകള്‍ ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ളവയാണ്. ഏകദേശം 1.5 ദശലക്ഷം ഡോളര്‍ വിലവരുന്ന മിസൈലുകളാണിവ.
ഇറാന്റെ വ്യോമ പ്രതിരോധം ദുര്‍ബലമാക്കിയെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധക്കളത്തില്‍ അപ്രതീക്ഷിത തിരിച്ചടികള്‍ അവര്‍ നേരിടുന്നുണ്ട്. ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ ആഴ്ചകളില്‍ അമേരിക്കയുടെ പക്കല്‍ ഉണ്ടായിരുന്ന 2,300 മിസൈലുകളുടെ ശേഖരത്തില്‍ ഇപ്പോള്‍ 425 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ 75 മിസൈലുകള്‍ തകരാറുകള്‍മൂലം ഉപയോഗിക്കാന്‍ കഴിയാത്തവയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ ആഴ്ച അമേരിക്കയുടെ രണ്ട് എഫ്-15 യുദ്ധവിമാനവും ഒരു എ-10 വിമാനവും ഇറാന്‍ വെടിവെച്ചിട്ടിരുന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പത്തിലധികം എം.ക്യു-9 ഡ്രോണുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കാതെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് അമേരിക്ക ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ബി 52 ബോംബറുകള്‍ ഇപ്പോള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നുണ്ടെന്നും ഇത് വ്യോമ മേഖലയില്‍ അമേരിക്കയുടെ മുന്നൊരുക്കത്തിന്റെ സൂചനയാണെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.