മെഡിക്കെയർ ആനുകൂല്യം നിഷേധിക്കപ്പെടുന്നു; ഓസ്‌ട്രേലിയയിൽ അഭയാർത്ഥികൾ ചികിത്സ കിട്ടാതെ വലയുന്നു

മെഡിക്കെയർ ആനുകൂല്യം നിഷേധിക്കപ്പെടുന്നു; ഓസ്‌ട്രേലിയയിൽ അഭയാർത്ഥികൾ ചികിത്സ കിട്ടാതെ വലയുന്നു

സിഡ്നി: ഓസ്‌ട്രേലിയയിൽ അഭയം തേടിയെത്തുന്ന നിരവധിപ്പേർക്ക് മെഡിക്കെയർ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ജീവൻരക്ഷാ ചികിത്സകളും പ്രതിരോധ ആരോഗ്യ സേവനങ്ങളും നിഷേധിക്കപ്പെടുന്നതായി റിപ്പോർട്ട്. സിഡ്നിയിലെ ഒരു കൂട്ടം ഡോക്ടർമാരും നഴ്സുമാരുമാണ് ഈ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടിയത്. പെർമനന്റ് റെസിഡൻസിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അഭയാർത്ഥികൾക്ക് അവരുടെ വിസയുടെ സ്വഭാവമനുസരിച്ച് പലപ്പോഴും സൗജന്യ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നില്ല.

താൽക്കാലിക സംരക്ഷണ വിസ ഉള്ളവർക്ക് മൂന്ന് വർഷം വരെ മെഡിക്കെയർ സൗകര്യം ലഭിക്കുമ്പോൾ ബ്രിഡ്ജിങ് വിസയിലുള്ളവർക്ക് ജോലിക്കും ആരോഗ്യ പരിരക്ഷയ്ക്കും കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നത്. ആദ്യഘട്ടത്തിൽ ചികിത്സ നൽകിയാൽ ഭേദമാക്കാവുന്ന അസുഖങ്ങൾ പോലും മെഡിക്കെയർ ഇല്ലാത്തതിനാൽ ഗുരുതരമായ അവസ്ഥയിലെത്തിയ ശേഷമാണ് രോഗികൾ ക്ലിനിക്കുകളിൽ എത്തുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അസൈലം സീക്കേഴ്സ് സെന്ററിൽ എത്തുന്ന മൂന്നിൽ ഒരാൾക്ക് വീതം മെഡിക്കെയർ ആനുകൂല്യങ്ങൾ ലഭ്യമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ദീർഘകാലാടിസ്ഥാനത്തിൽ ഇവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്കിന് 130-ലധികം ആരോഗ്യ വിദഗ്ധർ ഒപ്പിട്ട നിവേദനം നൽകിക്കൊണ്ട് വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.