ക്വിറ്റോ: യുവജനങ്ങൾ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ നയിക്കപ്പെടണമെന്നും സുവിശേഷത്തിന്റെ വക്താക്കളായി മാറണമെന്നും ആഹ്വാനം ചെയ്ത് ഇക്വഡോറിലെ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ലൂയിസ് കബ്രേര. ക്വിറ്റോയിലെ സാന്‍ പെഡ്രോ ഡി കൊനോക്കോട്ടോ ദേവാലയത്തിൽ നടന്ന ദൈവവിളി ദിനാചരണത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു കർദിനാൾ.
ദൈവസ്നേഹം സൗജന്യമായി ലഭിക്കുന്ന ഒന്നാണെന്നും അത് അധ്വാനിച്ചു നേടിയെടുക്കേണ്ടതല്ല, മറിച്ച് സ്വീകരിക്കേണ്ടതാണെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. "ദൈവസ്നേഹം ലഭിക്കാൻ യുവാക്കൾ തങ്ങളെത്തന്നെ തെളിയിക്കേണ്ട ആവശ്യമില്ല. ദൈവം നമ്മെ ആദ്യം സ്നേഹിക്കുന്നു. ആ സ്നേഹം സ്വീകരിക്കുന്നതിലൂടെ നമ്മുടെ ജീവിതം തന്നെ മാറിമറിയും," അദേഹം കൂട്ടിച്ചേർത്തു.
വീടുകളിലും തെരുവുകളിലും മാത്രമല്ല ഇന്നത്തെ കാലഘട്ടത്തിൽ ഡിജിറ്റൽ ഇടങ്ങളിലും യുവജനങ്ങൾ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത ദിവ്യബലിയിൽ ദൈനംദിന ജീവിതത്തിൽ സുവിശേഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവരെ കർദിനാൾ ക്ഷണിച്ചു.
ഇക്വഡോറിലെ കത്തോലിക്കാ മെത്രാന്മാരുടെ 159-ാമത് പ്ലീനറി അസംബ്ലിയുടെ ഭാഗമായാണ് ഈ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ സംഘടിപ്പിച്ചത്.