വാഷിങ്ടണ്‍: ഇസ്രയേലിനെ അമേരിക്കയുടെ ധീരവും വിശ്വസ്തവുമായ സഖ്യകക്ഷിയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിനോട് ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ എന്നും അമേരിക്കയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
ആളുകള്‍ക്ക് ഇസ്രയേലിനെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. അവര്‍ ധീരരും വിശ്വസ്തരും ബുദ്ധിമാന്മാരുമാണ്. സംഘര്‍ഷ ഭരിതമായ ഘട്ടങ്ങളില്‍ യഥാര്‍ത്ഥ നിറം കാണിച്ച മറ്റുള്ളവരെപ്പോലെയല്ല ഇസ്രയേല്‍. അവര്‍ കഠിനമായി പോരാടുന്നു. എങ്ങനെ വിജയിക്കണമെന്ന് അവര്‍ക്കറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കൂടാതെ നാറ്റോ രാജ്യങ്ങള്‍ ഇറാന്‍ യുദ്ധത്തെ വിമര്‍ശിച്ചതിനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കന്‍ നീക്കങ്ങളെ പിന്തുണയ്ക്കാത്തതിനുമുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഈ രാജ്യങ്ങള്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി. ഇസ്രയേല്‍ മാത്രമാണ് ഉറച്ച പിന്തുണയുമായി കൂടെയുള്ളത്.
അതേസമയം ലബനനില്‍ വ്യോമാക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രയേലിനെ വിലക്കിയിട്ടുണ്ടെന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇസ്രയേലില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവന വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട വെടിനിര്‍ത്തല്‍ കരാറിന് വിരുദ്ധമാണ്. ഇതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉപദേശകരും വൈറ്റ് ഹൗസില്‍ നിന്ന് വിശദീകരണം തേടി. ഇസ്രയേലും ലബനനും 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായാണ് ട്രംപ് അറിയിച്ചിരുന്നത്.