കൊച്ചി: ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമെന്ന സൂചനയുമായി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 60 ശതമാനവും മുസ്ലിം വോട്ടര്‍മാരില്‍ 63 ശതമാനവും യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നായര്‍ വോട്ടുകളില്‍ ഇത്തവണ എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്ന് സര്‍വേ പ്രവചിക്കുന്നു.
എല്‍ഡിഎഫിന് 34 ശതമാനവും യുഡിഎഫിന് 31 ശതമാനവും എന്‍ഡിഎയേയ്ക്ക് 28 ശതമാനവും പിന്തുണ നായര്‍ വോട്ടര്‍മാര്‍ നല്‍കിയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. പട്ടികജാതി വിഭാഗങ്ങളില്‍ 57 ശതമാനവും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 33 ശതമാനത്തിന്റെ പിന്തുണയാണ് സര്‍വേയില്‍ യുഡിഎഫിന് ലഭിച്ചത്. 44 ശതമാനം വോട്ട് ഷെയറോടെ 78 മുതല്‍ 90 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. 39 ശതമാനം വോട്ട് ഷെയറുമായി എല്‍ഡിഎഫ് 49 മുതല്‍ 62 വരെ സീറ്റുകളും 14 ശതമാനം വോട്ട് ഷെയറുമായി എന്‍ഡിഎ 0 മുതൽ മൂന്ന് ശതമാനം വരെ സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. അതേസമയം സിപിഐഎം നയിക്കുന്ന ഇടത് മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നേര്‍ക്കുനേര്‍ മത്സരിച്ച കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.