'ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധം നല്‍കാനാവില്ല': പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ നടപടികളെന്ന് ട്രംപ്

'ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധം നല്‍കാനാവില്ല': പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ നടപടികളെന്ന് ട്രംപ്

വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യു.എസ് കോണ്‍ഗ്രസിനോട് പറഞ്ഞ ഘട്ടത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഭീകരവാദികളായ ഇറാനില്‍ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ നടപടികളാണ്. ബോംബറുകള്‍ ഉപയോഗിച്ച് തങ്ങള്‍ അവരെ തടഞ്ഞു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. അതോടെ ഇസ്രയേല്‍, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ തകര്‍ന്ന് പോകുമായിരുന്നുവെന്നും ഫ്‌ളോറിഡയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു.

ഇറാന്‍ നാമാവശേഷമായി. നാവികസേന, വ്യോമസേന, വിമാനവേധ സംവിധാനങ്ങള്‍, റഡാറുകള്‍ എന്നിവ അവര്‍ക്ക് നഷ്ടമായി. അവരുടെ നേതാക്കളെല്ലാം ഇല്ലാതായി. യുദ്ധം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ച ഇറാന്‍ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിര്‍ദേശവും ട്രംപ് നിരസിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പ്രശ്‌നം വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി തങ്ങള്‍ പിന്മാറില്ലെന്നും ട്രംപ് പറഞ്ഞു.

അന്തിമമായി രണ്ട് വഴികളുണ്ട്. അവരെ പൂര്‍ണമായി നശിപ്പിച്ച് എന്നത്തേക്കുമായി ഇല്ലാതാക്കാം. അല്ലെങ്കില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.