ചെന്നൈ/കൊല്‍ക്കൊത്ത: കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബംഗാളില്‍ ടിഎംസിയും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ തുടര്‍ ഭരണ സൂചനകള്‍ നല്‍കി ഡിഎംകെ മുന്നിലാണ്.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വിധിയെഴുത്ത് നടന്നത്. ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപിയും തമ്മില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഏപ്രില്‍ 23 ന് നടന്ന വോട്ടെടുപ്പില്‍ തമിഴകം 84.73 ശതമാനം എന്ന റെക്കോര്‍ഡ് പോളിങ്ങിനാണ് സാക്ഷ്യം വഹിച്ചത് 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമോ അതോ ഗൗരവ് ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം.
പുതുച്ചേരിയില്‍ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്റെ ഫലാണ് ഇന്ന് പുറത്തുവരുന്നത്. എന്‍.ഡി.എ സഖ്യവും, കോണ്‍ഗ്രസ്-ഡി.എം.കെ നേതൃത്വം നല്‍കുന്ന സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സും തമ്മിലാണ് പ്രധാന മത്സരം.