ടിസിഎസിലെ മതപരിവര്‍ത്തനവും ലൈംഗികാതിക്രമവും: ഒളിവില്‍ പോയ എച്ച്ആര്‍ മാനേജര്‍ 25 ദിവസങ്ങള്‍ക്ക് ശേഷം പിടിയില്‍

ടിസിഎസിലെ മതപരിവര്‍ത്തനവും ലൈംഗികാതിക്രമവും: ഒളിവില്‍ പോയ എച്ച്ആര്‍ മാനേജര്‍ 25 ദിവസങ്ങള്‍ക്ക് ശേഷം പിടിയില്‍

മുംബൈ: നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ലൈംഗികാതിക്രമം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളിലെ പ്രധാന പ്രതിയായ എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍. കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

താന്‍ ഗര്‍ഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാന്‍ കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റില്‍ ഉയര്‍ന്ന പീഡന, മതപരിവര്‍ത്തന പരാതികളിലാണ് നിദയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ചില ജീവനക്കാര്‍ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നിവ നേരിട്ടതായി പരാതി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാര്‍ പരാതിയുമായി വന്നതോടെയാണ് കൊടും ക്രൂരതയുടെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.

പരാതിയെത്തുടര്‍ന്ന് പൊലീസ് നിരവധി അന്വേഷണ ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്‌ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തര്‍, റാസ മേമന്‍, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാരി, എച്ച്ആര്‍ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.