തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.2 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.19 ശതമാനം കുറവാണിത്. 95.62 ശതമാനം വിജയം നേടി തിരുവനന്തപുരത്തിനാണ് മേഖലയില്‍ ഒന്നാം സ്ഥാനം. ചെന്നൈ, ബംഗളൂരു എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, results.cbse.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ, ഉമാങ് ആപ്പ് എന്നിവ വഴിയും ഫലങ്ങൾ ലഭ്യമാണ്.
18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3 ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ആണ്‍കുട്ടികളെക്കാള്‍ 6.73 ശതമാനം അധികം വിജയമാണ് പെണ്‍കുട്ടികള്‍ നേടിയത്. പ്രയാഗ്രാജ് മേഖലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം (72.43%) രേഖപ്പെടുത്തിയത്. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പരീക്ഷകള്‍ നടന്നത്.