മന്ത്രിമാരുടെ വകുപ്പുകളില്‍ അനശ്ചിതത്വം തുടരുന്നു; അനുനയ നീക്കം സജീവം

മന്ത്രിമാരുടെ വകുപ്പുകളില്‍ അനശ്ചിതത്വം തുടരുന്നു; അനുനയ നീക്കം സജീവം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ ചില മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അനശ്ചിതത്വം തുടരുന്നു. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പകരം ഫിഷറീസ് നല്‍കണമെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം.

എന്നാല്‍ ഫിഷറീസ് ലീഗിന് വിട്ടു നല്‍കുന്നതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ക്കുന്നു. മാത്രമല്ല ലത്തീന്‍ സഭയും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കായംകുളത്ത്് നിന്നും ജയിച്ച എം.ലിജു എക്‌സൈസിന് പുറമേ സഹകരണ വകുപ്പും കൂടി നോട്ടമിട്ടിട്ടുണ്ട്.

വയനാട്ടില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദീഖും തനിക്ക് വാഗ്ദാനം ചെയ്ത കൃഷി വകുപ്പില്‍ അനിഷ്ടം അറിയിച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ചില വകുപ്പുകള്‍ കൈക്കലാക്കാന്‍ കെ.സി പക്ഷം ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ചയാണ് 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ ആദ്യ മന്ത്രിസഭാ യോഗം ചേരുകയും ജനപ്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ നല്‍കിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങള്‍ ആദ്യ യോഗത്തില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ തീരുമാനിച്ചു. കൂടാതെ, രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.