തിരുവനന്തപുരം: കോണ്‍ഗ്രസിലും മുന്നണിയിലും നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി.
മന്ത്രിമാര്‍ക്ക് അനുവദിച്ച വകുപ്പുകള്‍ അടങ്ങിയ അന്തിമ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലെത്തിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാലുടന്‍ പുറത്തിറങ്ങും.
റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെ ചുമതലയും കൂടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലീഗിന് നല്‍കിയ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ലത്തീന്‍ സഭ രംഗത്തെത്തിയിരുന്നു. പകരം ഉന്നത വിദ്യാഭ്യാസം വേണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇതില്‍ കോണ്‍ഗ്രസിനും ലത്തീന്‍ സഭയ്ക്കും എതിര്‍പ്പുണ്ടായിരുന്നു.
എ പി അനില്‍കുമാറിന് ആരോഗ്യ വകുപ്പ് നല്‍കിയത് കെ മുരളീധരന്‍ എതിര്‍ത്തിരുന്നു. അതോടെ ആ വകുപ്പ് മുരളീധരനിലെത്തി. മുരളീധരന് നിശ്ചയിച്ച വൈദ്യുതി എ.പി അനില്‍കുമാറിനും നല്‍കി. എന്നാല്‍ അദേഹം വഴങ്ങിയിരുന്നില്ല.
ഇതോടെ കെ.സി വേണുഗോപാല്‍ പക്ഷം സമ്മര്‍ദ്ദവുമായെത്തി. മുരളീധരന് നല്‍കുന്ന ദേവസ്വം വകുപ്പ് കൂടി അനില്‍കുമാറിലെത്തിച്ച് പരിഹരിക്കാനായിരുന്നു ശ്രമം. പകരം യുവജനക്ഷേമ, കായിക വകുപ്പ് മുരളീധരന് നല്‍കാനും ആലോചനയുണ്ടായിരുന്നു. അവസാനം സണ്ണി ജോസഫില്‍ നിന്ന് റവന്യൂ എ.പി അനില്‍ കുമാറിന് നല്‍കി വൈദ്യുതി സണ്ണി ജോസഫിന് നല്‍കി എന്നാണറിയുന്നത്.