സിബിഎസ്ഇ വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാര്‍; വിദ്യാര്‍ഥികള്‍ വിഷമ വൃത്തത്തില്‍: റിപ്പോര്‍ട്ട് തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

സിബിഎസ്ഇ വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാര്‍; വിദ്യാര്‍ഥികള്‍ വിഷമ വൃത്തത്തില്‍:   റിപ്പോര്‍ട്ട് തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വെബ്‌സൈറ്റ് പരിപാലിക്കുന്ന ഏജന്‍സിയെ സംബന്ധിച്ചും വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവിലെ പ്രശ്‌നങ്ങളില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

സിബിഎസ്ഇ പ്ലസ്ടു പുനര്‍ മൂല്യനിര്‍ണയത്തിന് മുന്നോടിയായി ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് എടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനിടെയാണ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടത്. ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണെന്നിരിക്കെ, ഓണ്‍ലൈനില്‍ 69,420 രൂപ വരെ ചോദിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ഇതോടൊപ്പം ശരിയായ ഉത്തരം എഴുതിയിട്ടും മൂല്യനിര്‍ണയത്തില്‍ പൂജ്യം മാര്‍ക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. ശരിയായ ഉത്തരം എഴുതിയ പല വിദ്യാര്‍ഥികള്‍ക്കും ലഭിക്കേണ്ട മാര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി ഉയരുന്നത്.

അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകര്‍പ്പ് നിരവധി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. 20 ന് ഫീസ് അടച്ചവര്‍ക്ക് ഇതുവരെ പകര്‍പ്പ് ലഭിച്ചിട്ടില്ല. ഡൗണ്‍ലോഡ് ചെയ്ത പിഡിഎഫിലും പിഴവുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും പകര്‍പ്പ് ലഭിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതിനിടെ, ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും. വെബ്‌സൈറ്റില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുദിവസം കൂടി സമയം അനുവദിച്ചത്. ഉത്തരക്കടലാസിന്റെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് മെയ് 26 മുതല്‍ 29 വരെയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.