അമേരിക്കന്‍ വ്യോമസേന ഒരു വര്‍ഷത്തിനിടെ വെടിവച്ചിട്ടത് 757 അജ്ഞാത പേടകങ്ങളെ; വിവരങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍

അമേരിക്കന്‍ വ്യോമസേന ഒരു വര്‍ഷത്തിനിടെ വെടിവച്ചിട്ടത് 757 അജ്ഞാത പേടകങ്ങളെ; വിവരങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ യുദ്ധവിമാനം വെടിവച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍. രഹസ്യ രേഖകള്‍ പരസ്യമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ഇന്റലിജന്‍സ് വിഭാഗം ഈ വീഡിയോ റിലീസ് ചെയ്തത്.

വ്യോമ സേനയുടെ അത്യാധുനിക എഫ് 35 യുദ്ധ വിമാനത്തില്‍ നിന്നും മിസൈല്‍ തൊടുത്താണ് അജ്ഞാത വസ്തുവിനെ തകര്‍ത്തത്. യുഎസ് പ്രതിരോധ വകുപ്പിന്റെ 'ഓള്‍ഡൊമെയ്ന്‍ അനോമലി റെസല്യൂഷന്‍ ഓഫീസ്' നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. 2023 മെയ് മുതല്‍ 2024 ജൂണ്‍ വരെ കണ്ടെത്തിയ ഇത്തരത്തിലുള്ള 757 അജ്ഞാത വസ്തുക്കളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

കണ്ടെത്തിയ വസ്തുക്കളില്‍ ഭൂരിഭാഗവും വെറും പക്ഷികളോ ബലൂണുകളോ കൃത്രിമ ഉപഗ്രഹങ്ങളോ മാത്രമായിരുന്നു. എന്നാല്‍ ഇതിലെ 21 സംഭവങ്ങളുടെ നിഗൂഢത അഴിക്കാനാകാതെ പെന്റഗണ്‍ ഇപ്പോഴും കുഴങ്ങുകയാണ്. ഈ പേടകങ്ങളുടെ പ്രത്യേക രൂപവും അവയുടെ അസാധാരണമായ വേഗതയും സഞ്ചാരരീതിയും ഭൂമിയിലെ സാധാരണ വിമാനങ്ങളുടേത് പോലെയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മുന്‍പ് ന്യൂയോര്‍ക്ക് നഗരത്തിന് മുകളിലൂടെ പറന്ന ഒരു യാത്രാ വിമാനത്തിന് തൊട്ടരികിലായി സിലിണ്ടര്‍ രൂപത്തിലുള്ള ഒരു അജ്ഞാത വസ്തു കാണപ്പെട്ടത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാത പേടകത്തെ യുദ്ധവിമാനം തകര്‍ക്കുന്ന വീഡിയോയും പുറത്തു വന്നിരിക്കുന്നത്.

ഇവ അന്യഗ്രഹ ജീവികളാണെന്ന് സ്ഥാപിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി. എങ്കിലും ഈ നിഗൂഢ പേടകങ്ങള്‍ വ്യോമയാന സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും വെല്ലുവിളിയാണ്.

മുന്‍കാലങ്ങളില്‍ ഇത്തരം ആകാശ പ്രതിഭാസങ്ങളെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അമേരിക്കന്‍ സര്‍ക്കാരുകള്‍, ഇപ്പോള്‍ നയം മാറ്റിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് തന്നെ ഈ ഔദ്യോഗിക വിവരങ്ങള്‍ വിശകലനം ചെയ്യാനും സ്വന്തം നിലയില്‍ അഭിപ്രായം രൂപീകരിക്കാനുമുള്ള സുതാര്യമായ അവസരമാണ് യു.എസ് പ്രതിരോധ വകുപ്പ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.