കാലവര്‍ഷം നാളെയെത്തും: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം നാളെയെത്തും: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനമെന്നോണം സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇതിനകം തന്നെ വിവിധ ജില്ലകളില്‍ കനത്ത മഴയും കാറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതും അന്തരീക്ഷ വ്യതിയാനങ്ങളുമാണ് ഇത്തവണ കാലവര്‍ഷം നേരത്തെയാകാന്‍ കാരണം. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്താറുള്ളത്.

പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതോറിറ്റികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ സംഭരണ ശേഷി പരിധിക്കടുത്തായതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ശക്തമായ ഇടിമിന്നല്‍ ഉള്ളപ്പോള്‍ ജനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.