കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്; വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്; വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കുവൈറ്റ്  സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ ടെര്‍മിനല്‍ 1 കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഒതൈബി അറിയിച്ചു.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കുവൈറ്റിലേക്കുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടതായും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

സാഹചര്യങ്ങള്‍ സായുധ സേന നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേന പൂര്‍ണ സജ്ജമാണെന്നും അല്‍-ഒതൈബി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ടി1 ടെര്‍മിനല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിനാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.