'ശശീന്ദ്രന്‍ മാറണം': കോഴിക്കോട് എന്‍.സി.പി യോഗത്തില്‍ ബഹളം

 'ശശീന്ദ്രന്‍ മാറണം': കോഴിക്കോട്   എന്‍.സി.പി യോഗത്തില്‍ ബഹളം

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചെല്ലി എന്‍സിപി യോഗത്തില്‍ ബഹളം. ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ചേര്‍ന്ന എന്‍.സി.പി ജില്ലാ നേതൃയോഗമാണ് ബഹളത്തില്‍ മുങ്ങിയത്. സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ എ.കെ ശശീന്ദ്രന്‍ എന്നിവര്‍ അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന്‍ തന്നെ വരണമെന്ന് മറ്റൊരു വിഭാഗം നിലപാടെടുത്തു. ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്.

പാര്‍ട്ടിക്ക് മൂന്നു സീറ്റാണ് എല്‍ഡിഎഫ് ഇത്തവണ നല്‍കിയിട്ടുള്ളത്. ഇതില്‍ കുട്ടനാട് തോമസ് കെ തോമസ് തന്നെയാകും സ്ഥാനാര്‍ഥി. കോട്ടയ്ക്കല്‍ സീറ്റില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയും വരും. അതിനാല്‍ ഒരു ഹിന്ദു സ്ഥാനാര്‍ഥി എലത്തൂരില്‍ വേണം എന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എലത്തൂരില്‍ രണ്ട് തവണയടക്കം എട്ട് പ്രാവശ്യം നിലവില്‍ ശശീന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഇത്തവണ മാറി നില്‍ക്കട്ടെ എന്ന നിര്‍ദേശം വന്നത്. തര്‍ക്കമുണ്ടായാല്‍ മണ്ഡലം സി.പി.എം ഏറ്റെടുക്കുമെന്ന ആശങ്കയും ഉണ്ട്. എന്നാല്‍ എലത്തൂര്‍ എന്ത് വിലകൊടുത്തും നില നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടി തന്നെ ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.