മേരിലാൻഡ്: പ്രാർത്ഥനയ്ക്ക് മനുഷ്യ ശരീരത്തെയും മനസിനെയും സുഖപ്പെടുത്താൻ അസാധാരണമായ കഴിവുണ്ടെന്ന് വീണ്ടും അടിവരയിട്ട് ശാസ്ത്രലോകം. രോഗിയുടെ അരികിലിരുന്ന് അഞ്ച് മിനിറ്റ് പ്രാർത്ഥിക്കുന്നത് ശാരീരിക വേദനകളും കടുത്ത ഉത്കണ്ഠയും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് മേരിലാൻഡ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിസിൻ (സിബിഎൻ) നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.
രോഗിയിൽ നിന്ന് അകന്നിരുന്ന് നടത്തുന്ന പ്രാർത്ഥനകളെക്കാൾ രോഗിയുടെ തൊട്ടരികിലിരുന്ന് നടത്തുന്ന പ്രാർത്ഥനകളാണ് കൂടുതൽ ഫലപ്രദമെന്ന് ഗവേഷകർ കണ്ടെത്തി. പ്രാർത്ഥനയ്ക്ക് വിധേയരായ രോഗികളിൽ വേദനയിലും ഉൽകണ്ഠയിലും പെട്ടെന്ന് തന്നെ വലിയ ശമനം അനുഭവപ്പെട്ടു.
പ്രാർത്ഥനയ്ക്ക് പകരം ശാന്തമായ സംഗീതം കേൾപ്പിച്ച രോഗികളെ അപേക്ഷിച്ച് പ്രാർത്ഥന ലഭിച്ചവരിൽ വലിയ ആശ്വാസം പ്രകടമായിരുന്നു. പരീക്ഷണത്തിൽ എല്ലാ മതവിഭാഗങ്ങളുടെ പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരുന്നു.
പ്രാർത്ഥന സ്വീകരിച്ച ആർക്കും തന്നെ യാതൊരുവിധ പാർശ്വഫലങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മരുന്നുകൾക്കൊപ്പം രോഗശമനത്തിനായി ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രാർത്ഥനയെയും ആശ്രയിക്കാമെന്നാണ് ഈ പഠനം നൽകുന്ന സന്ദേശം.
ഭാവിയിൽ ആശുപത്രികളിൽ പ്രാർത്ഥിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് 97 ശതമാനം രോഗികളും ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രാർത്ഥനയ്ക്കായി സമയം നീക്കിവയ്ക്കുന്നത് രോഗികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് വലിയ രീതിയിൽ സഹായിക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.
മുൻകാലങ്ങളിൽ മെഡിക്കൽ സയൻസിന് വിശദീകരിക്കാൻ കഴിയാത്ത പല രോഗങ്ങളും നേരിട്ടുള്ള പ്രാർത്ഥനയിലൂടെ ഭേദമായിട്ടുണ്ടെന്നും സിബിഎൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.