'യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടത്'; കോക്രോച്ച് പാര്‍ട്ടിയെ ട്രോളി കട്ജുവിന്റെ ഇഷ്ഖ് കരോ പാര്‍ട്ടി എക്‌സില്‍ തരംഗമാകുന്നു

'യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടത്'; കോക്രോച്ച് പാര്‍ട്ടിയെ ട്രോളി കട്ജുവിന്റെ ഇഷ്ഖ് കരോ പാര്‍ട്ടി എക്‌സില്‍ തരംഗമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ യുവജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, സമാന്തര ഡിജിറ്റല്‍ രാഷ്ട്രീയ നീക്കങ്ങളുമായി പ്രമുഖര്‍ രംഗത്ത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി.

ഇഷ്ഖ് കരോ പാര്‍ട്ടി എന്ന പേരില്‍ താന്‍ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കമിട്ടതായി ജസ്റ്റിസ് കട്ജു തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്. 'യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടത്' എന്ന ആശയത്തിലൂന്നിയാണ് ഈ നീക്കം.

ഇന്ത്യ നേരിടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, കുട്ടികളിലെ പോഷകാഹാരക്കുറവ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌നേഹം എന്ന വികാരത്തിലൂടെ ജനങ്ങളെ ഐക്യപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അദേഹം കുറിച്ചു. ഇതൊരു തമാശയല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളുടെ ദുരിതം മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഗൗരവകരമായ രാഷ്ട്രീയ സംരംഭമാണെന്നും കട്ജു വ്യക്തമാക്കി. താന്‍ ഇതിന്റെ രക്ഷാധികാരി ആണെന്നും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഇര്‍ഫാന്‍ അലിയാണ് ചെയര്‍മാനെന്നും കട്ജു അറിയിച്ചു.

അതേസമയം യുവതലമുറയ്ക്കിടയില്‍ വലിയ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആശയങ്ങളെയും അതിന്റെ സ്ഥാപകന്‍ അഭിജിത്ത് ദിപ്‌കെയെയും കട്ജു പരിഹസിച്ചു. വെറുമൊരു വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം ഇന്ത്യയിലെ അടിസ്ഥാന പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഇത്തരം ആവശ്യങ്ങള്‍ വെറും സമയം കളയലാണെന്നുമായിരുന്നു അദേഹത്തിന്റെ വിമര്‍ശനം. ഭിന്നതകള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന് പകരമായി, മനുഷ്യര്‍ക്കിടയില്‍ സ്‌നേഹം പ്രചരിപ്പിക്കുന്ന ഒരു വേദി എന്ന നിലയിലാണ് അദേഹം ഇഷ്ഖ് കരോ പാര്‍ട്ടിയെ അവതരിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ ജസ്റ്റിസ് കട്ജുവിന്റെ പുതിയ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പുതിയ എതിരാളി എന്നാണ് സോഷ്യല്‍ മീഡിയ ഈ പുതിയ കൂട്ടായ്മയെ വിശേഷിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.