ഇറാനുമായി സമാധാന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ആക്രമണത്തിൽ നിന്ന് പിന്മാറി യുഎസ്; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

ഇറാനുമായി സമാധാന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ആക്രമണത്തിൽ നിന്ന് പിന്മാറി യുഎസ്; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന് അയവുവരുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായും ഇതിന്റെ ഭാഗമായി ഇറാനെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറിയതായും അദേഹം അറിയിച്ചു. ഉടമ്പടി ഒപ്പുവെക്കുന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ദിവസങ്ങൾക്കുള്ളിൽ ഒരുപക്ഷേ ഈ ആഴ്ച തന്നെ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാനിലെ ഉന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇന്നല രാത്രി നിശ്ചയിച്ചിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതെന്ന് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെച്ചു. ഇസ്രയേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്ഥാൻ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഈ ഉടമ്പടിയുടെ നിബന്ധനകൾ അംഗീകരിച്ചതായി ട്രംപ് കൂട്ടിച്ചേർത്തു.

നേരത്തെ ഇറാനെതിരെ തുടർച്ചയായ മൂന്നാം ദിവസവും ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇതിനോടകം തകർക്കപ്പെട്ടതായും അദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ സമാധാന ചർച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ ഈ നിലപാടിൽ നിന്ന് പിന്മാറാൻ യുഎസ് ഭരണകൂടം തയ്യാറാവുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.