വാക്സിനേഷൻ രജിസ്ട്രേഷനിൽ വ്യാപക പരാതി; സർക്കാർ ആശുപത്രികളിൽ കാത്തിരുന്ന് വയോധികർ

വാക്സിനേഷൻ രജിസ്ട്രേഷനിൽ വ്യാപക പരാതി; സർക്കാർ ആശുപത്രികളിൽ കാത്തിരുന്ന് വയോധികർ

തിരുവനന്തപുരം∙ സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിനെടുക്കാൻ മുതിർന്ന പൗരൻമാരുടെ നീണ്ടനിര. വാക്സിനേഷൻ കേന്ദ്രങ്ങളിലെ  നീണ്ടനിരയിൽ ആശങ്ക അറിയിച്ച് ആരോഗ്യവിദഗ്ധർ. ആശുപത്രികളിലും നീണ്ട ക്യൂവിൽ ഇടയിൽ കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. സാമൂഹിക അകലമില്ല, രോഗവ്യാപന മുന്നറിയിപ്പും നൽകപ്പെടുന്നില്ല.


അതേസമയം കോവിൻ സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളാണ് മുതിർന്ന പൗരൻമാരെ വലച്ചത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവർക്കടക്കം കുത്തിവെപ്പ് കേന്ദ്രങ്ങളിൽ നേരിട്ട് എത്തി കൊടും ചൂടിലും നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. പ്രായമായവർക്ക് ആവശ്യമായ സൗകര്യങ്ങൾ മിക്ക ആശുപത്രികളിലുമില്ല. പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും പലയിടങ്ങളിലുമില്ല. കുത്തിവെപ്പിന് എത്തുന്നവർക്ക് നിർദ്ദേശം നൽകുന്നതിലും ആശയക്കുഴപ്പമുണ്ട്.


എന്നാൽ ആവശ്യത്തിന് കുത്തിവെപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതും സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാത്തതും കുത്തിവയ്പ്പിന് എത്തുന്നവരെ വലയ്ക്കുന്നു. വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങൾ കോവിൻ പോർട്ടലിലൂടെ കേന്ദ്രം നിയന്ത്രിക്കുന്നതിനാൽ സംസ്ഥാനത്തിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം കോവിൻ സൈറ്റിൽ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്താല്‍ പോലും റജിസ്ട്രേഷൻ നടക്കുന്നില്ലെന്നു പരാതിയുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാമെങ്കിലും ചില അക്ഷയ കേന്ദ്രങ്ങൾ ഉയർന്ന ഫീസ് ഈടാക്കുന്നു. എന്നാൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടും കുത്തിവയ്പ്പ് എടുക്കാനായില്ലെന്ന് ജനറലാശുപത്രിയിൽ എത്തിയവർ പ്രതികരിച്ചു.

ഓൺലൈനിൽ ബുക്ക് ചെയ്തിട്ടും കൺഫർമേഷൻ കിട്ടുന്നില്ലെന്നാണ് പരാതി. ചിലർക്ക് നാല് ദിവസം തുടർച്ചയായി പരിശ്രമിച്ച ശേഷമാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം ഫോമിൽ കാണിച്ചത് അനുസരിച്ച് നാലാം തീയതി രാവിലെ ആശുപത്രിയിൽ വന്നെങ്കിലും ആശുപത്രി അധികൃതർ ഒമ്പതാം തീയതി വരാൻ പറഞ്ഞു തിരിച്ചയച്ചു. ഓൺലൈൻ രജിസ്ട്രേഷന് അംഗീകാരമില്ലെന്നും വാക്സിനേഷൻ സ്വീകരിക്കാൻ വരുന്നവർ പ്രതികരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.