ടെഹ്‌റാൻ: അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനയിയുടെ സംസ്കാര തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ ഒൻപതിന് അദേഹത്തിന്റെ ജന്മനാടായ മഷ്ഹദിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ജൂലൈ നാലിന് തന്നെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി 28 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഖൊമേനയിയുടെ മരണം കഴിഞ്ഞ് 106 ദിവസങ്ങൾക്ക് ശേഷമാണ് സംസ്കാരം നടക്കുന്നത്. യുദ്ധ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് നേരത്തെ പല തവണ സംസ്കാര ചടങ്ങുകൾ മാറ്റിവെക്കേണ്ടി വന്നിരുന്നു. ഏപ്രിലിലും മാർച്ചിലും ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാപരമായ കാരണങ്ങളാൽ ഇറാൻ ഭരണകൂടം അത് ഉപേക്ഷിക്കുകയായിരുന്നു.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും വിപുലമായ രീതിയിൽ തന്നെ സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇറാൻ. ഇതിനായി മാസങ്ങളായി പ്രത്യേക സംഘം പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇത്രയും കാലം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇസ്രയേൽ-യുഎസ് ആക്രമണ സാധ്യതകളും ബഹുജന ഒത്തുചേരലുകളിലെ സംഘർഷ ഭീതിയുമാണ് ചടങ്ങുകൾ വൈകാൻ പ്രധാന കാരണമായത്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ നയിച്ച പരമോന്നത നേതാവിന്റെ വിടവാങ്ങൽ ചടങ്ങുകൾ രാജ്യം അതീവ ഗൗരവത്തോടെയും സുരക്ഷാ മുൻകരുതലുകളോടെയുമാണ് സമീപിക്കുന്നത്. സംസ്കാര ചടങ്ങുകൾക്കായി പ്രത്യേക സുരക്ഷാ വലയം തന്നെ മഷ്ഹദിൽ ഒരുക്കുമെന്നാണ് സൂചനകൾ.