കൊറിയന്‍ മാജിക്! ലോകത്തെ ഞെട്ടിച്ച് ദക്ഷിണ കൊറിയയില്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ചരിത്രപരമായ വര്‍ധനവ്

കൊറിയന്‍ മാജിക്! ലോകത്തെ ഞെട്ടിച്ച് ദക്ഷിണ കൊറിയയില്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ചരിത്രപരമായ വര്‍ധനവ്

സോള്‍: ലോകത്തെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമെന്ന പേരുദോഷം കേട്ട ദക്ഷിണ കൊറിയയില്‍ ഒടുവില്‍ വന്‍ ജനസംഖ്യാ കുതിച്ച് ചാട്ടം. ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ ജനനത്തില്‍ 14.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1981 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വളര്‍ച്ചയാണിത്.

വര്‍ഷങ്ങളായി തകര്‍ച്ചയിലായിരുന്ന രാജ്യത്തെ പ്രസവ നിലവാരം ജനുവരിയില്‍ 0.99 ആയി ഉയര്‍ന്നു. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യം എന്ന പദവിയില്‍ നിന്നും ദക്ഷിണ കൊറിയ താല്‍കാലികമായി മോചിതരായി. ഈ കുതിച്ചുചാട്ടത്തിന് പിന്നില്‍ ചില കാരണങ്ങളും ഉണ്ട്. കുട്ടികളുണ്ടാകുന്ന കുടുംബങ്ങള്‍ക്ക് വന്‍ തുകയുടെ സാമ്പത്തിക പാക്കേജുകളും വീട് വാങ്ങാന്‍ പ്രത്യേക സബ്സിഡികളും സര്‍ക്കാര്‍ നല്‍കിയിരുന്നു എന്നതാണ് അതില്‍ ഒന്ന്. കൂടാതെ പ്രസവ അവധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും ജോലി സമയം പുനക്രമീകരിക്കാനും വന്‍കിട കമ്പനികള്‍ തയ്യാറായി.

1991-1995 കാലഘട്ടത്തില്‍ ജനിച്ച എക്കോ ബൂം തലമുറ വിവാഹ പ്രായത്തിലേക്ക് എത്തിയതാണ് പെട്ടെന്നുള്ള ഈ വര്‍ധനവിന് പ്രധാന കാരണം. തകര്‍ച്ചയുടെ വക്കില്‍ നിന്നും രാജ്യം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള സമൂഹം വലിയ അത്ഭുതത്തോടെയാണ് ഈ 'കൊറിയന്‍ മാതൃക' ഇപ്പോള്‍ വീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.