വാഷിങ്ടണ്‍: ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി അമേരിക്ക. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലിന് ആരംഭിച്ച വെടിനിര്‍ത്തല്‍ അമേരിക്ക, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സാധ്യമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെയും ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടിയത് വെടിനിര്‍ത്തലിന്റെ ഉറപ്പിനെ ചോദ്യം ചെയ്യുന്നതാണ്. അതേസമയം മധ്യേഷ്യയില്‍ കൂടുതല്‍ വിപുലമായ സമാധാനം ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഈ വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
മേഖലയിലെ സമാധാന സംരംഭങ്ങളെ തകര്‍ക്കാന്‍ സാധ്യതയുള്ള ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വെടിനിര്‍ത്തല്‍ കരാര്‍.
എന്നാല്‍ ഇതിനിടയിലും ഹിസ്ബുള്ള കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേല്‍ സൈന്യം പ്രത്യാക്രമണങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈനികമായ തിരിച്ചടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഇസ്രയേല്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
ലെബനനിലെ പോരാട്ടം ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റ് ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ യുഎസും ഖത്തറും ഇറാനും കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളും ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള ആക്രമണങ്ങളും ഉള്‍പ്പെടെ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായത്.
സൈനിക നടപടികളിലൂടെ ഇസ്രയേല്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കുകയാണെന്ന് ലെബനീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചപ്പോള്‍, ഹിസ്ബുള്ള ആക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ ജനതയെ സംരക്ഷിക്കാന്‍ സൈനിക നടപടി ആവശ്യമാണെന്ന് ഇസ്രയേല്‍ വാദിച്ചു.
ലെബനനിലെ സംഭവ വികാസങ്ങള്‍ തങ്ങളുടെ തുടര്‍ ചര്‍ച്ചാ നിലപാടുകളെ സ്വാധീനിക്കുമെന്ന് ഇറാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എല്ലാ മേഖലകളിലും സംഘര്‍ഷം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം യുഎസ് ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും മുന്‍കാല ഉടമ്പടികള്‍ ലംഘിക്കപ്പെട്ട ചരിത്രമുള്ളതിനാല്‍ വരും ദിവസങ്ങളില്‍ ഇത് നടപ്പിലാക്കുന്നത് നിരീക്ഷിക്കേണ്ടത് നിര്‍ണായകമാണെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ഹോര്‍മുസ് കടലിടുക്ക് അടച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാന്‍ രംഗത്തു വന്നു. കപ്പല്‍ ഗതാഗതം തുടരുന്നുണ്ടെന്നും ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഇറാന്‍ വ്യക്തമാക്കി. ജൂണ്‍ 18 ന് യുഎസുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാന ജലപാതയിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം തുടരുകയാണെന്ന് ഇറാന്‍ അറിയിച്ചു.
ഹോര്‍മുസ് വീണ്ടും അടച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും കൃത്യമല്ലാത്തതുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗായ് പറഞ്ഞു. കടലിടുക്ക് അടച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ അദ്ദേഹം ധാരണാപത്രം ഒപ്പിട്ടതിനെ തുടര്‍ന്ന് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ടെഹ്‌റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവില്‍ ഗതാഗതം സാധാരണ നിലയിലാണെന്നും വ്യക്തമാക്കി.