ഖത്തറിലെ ബര്‍സാന്‍ പ്രകൃതിവാതക പ്ലാന്റിലെ സ്ഫോടനം; മരിച്ചവരില്‍ മലയാളിയും

ഖത്തറിലെ ബര്‍സാന്‍  പ്രകൃതിവാതക പ്ലാന്റിലെ സ്ഫോടനം; മരിച്ചവരില്‍ മലയാളിയും

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ ഒരു മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി അര്‍ജുന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ അര്‍ജുന്‍ ഉള്‍പ്പടെ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. 66 പേര്‍ക്ക് പരിക്കേറ്റു.

റാസ് ലഫാന്‍ വ്യാവസായിക മേഖലയില്‍ ഞായറാഴ്ച വൈകിട്ടാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ട പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം.

ബര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തര്‍ അറിയിച്ചു. വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതോടെ റാസ് ലഫാനിലെ ഇന്ധന ഉല്‍പാദനം ഖത്തര്‍ നിര്‍ത്തിവച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളില്‍ ഇറാന്‍ ഇളവ് വരുത്തി. ഇതേ തുടര്‍ന്നാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഖത്തര്‍ ശ്രമം തുടങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

സ്ഫോടനം പ്രകൃതിവാതക ഉല്‍പാദനത്തെ ബാധിക്കില്ലെന്നും ഖത്തര്‍ അറിയിച്ചു. അപകടത്തില്‍ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. ബര്‍സാന്‍ പ്ലാന്റില്‍ നിന്ന് പ്രതിദിനം ഏകദേശം 1.4 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകം ഉല്‍പാദിപ്പിച്ചിരുന്നുവെന്നാണ് വിവരം. പ്ലാന്റിന്റെ മുഴുവന്‍ ഭാഗവും ഖത്തറിന്റെ ഉടമസ്ഥയിലാണ്. ചെറിയ എക്‌സോണ്‍ മൊബിലിന് ചെറിയ ഓഹരി പങ്കാളിത്തമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.