കുറ്റ്യാടിയില്‍ പ്രതിഷേധം ശക്തമാകുന്നു; വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും നീക്കം

കുറ്റ്യാടിയില്‍ പ്രതിഷേധം ശക്തമാകുന്നു;  വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും നീക്കം

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയെങ്കില്‍ വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും. ഇവര്‍ക്ക് സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ ഘടക കക്ഷികളുടെ പ്രാദോശിക തല പിന്തുണയുമുണ്ട്.

എല്‍ഡിഎഫിനെതിരെ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ വിമത സ്ഥാനാര്‍ത്ഥിയാക്കാനാണ് പുതിയ നീക്കം. കുറ്റ്യാടി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ ഇന്ന് വൈകുന്നേരം ടൗണില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

കുറ്റ്യാടിയില്‍ സിപിഎം തന്നെ മത്സരിക്കണമെന്നും ജനകീയനായ കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത് സിപിഎം പ്രവര്‍ത്തകരാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും എളമരം കരീം എംപിയും സമ്മതിച്ചിരുന്നു. ഘടകകക്ഷിക്ക് സീറ്റ് നല്‍കിയതിലുളള പ്രതിഷേധമാണെന്നും പ്രവര്‍ത്തകരെ കാര്യം പറഞ്ഞു മനസിലാക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഇരുവരും പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.