കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജെ അരുണിന്റെ ബഞ്ചാണ് ഹർജി തള്ളിയത്.
മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും എം.എല്‍.എമാരായ വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരും വിചാരണ നേരിടണം.
കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് 2015 ല്‍ നിയമസഭയില്‍ കൈയ്യാങ്കളി അരങ്ങേറിയത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രം. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.
നേരത്തെ വിചാരണ കോടതിയിലും സര്‍ക്കാര്‍ ഹർജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.