തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.
പെട്രോൾ പമ്പിന് അനുമതി നൽകും മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ദൂരം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിഷൻ അംഗം കെ. നസീർ ഉത്തരവിൽ വ്യക്തമാക്കി. ഇതിനു വിരുദ്ധമായി അടിയന്തര സാഹചര്യത്തിൽ പെട്രോൾ പമ്പ് അനുവദിക്കേണ്ടി വന്നാൽ 30 മീറ്റർ അകലം നിർബന്ധമായി പാലിക്കണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സ്കൂളിന്റെയും ആശുപത്രിയുടെയും 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പ് പാടില്ല. ഏതെങ്കിലും കാരണവശാൽ 50 മീറ്ററിനുള്ളിൽ സ്ഥാപിക്കേണ്ടിവന്നാൽ പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം. എന്നാലും 30 മീറ്ററിനുള്ളിൽ സ്ഥാപിക്കാൻ പാടില്ല.