നൈജീരിയയിൽ ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണം: പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണം: പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ കൊല്ലപ്പെട്ടു

ജോസ്: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുള്ള മുഷേരെ നഗരത്തിൽ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ ഒരു പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ ദാരുണമായി കൊല്ലപ്പെട്ടു. സന്നദ്ധ സംഘടനയായ 'ഐറീച്ച് ഗ്ലോബൽ' ആണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.

തീവ്രവാദികൾ ഒരു വീടിനുള്ളിൽ അതിക്രമിച്ചു കയറി വാതിലുകൾ അകത്തു നിന്ന് പൂട്ടിയ ശേഷം ഉള്ളിലുണ്ടായിരുന്നവർക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു പാസ്റ്ററും ഉൾപ്പെടുന്നുണ്ട്.

സംഭവം നടന്ന സ്ഥലത്തിന് വെറും ഒരു മൈൽ അകലെ മാത്രമായി നൈജീരിയൻ സൈന്യത്തിന്റെ ക്യാമ്പ് ഉണ്ടായിരുന്നിട്ടും അവർ സ്ഥലത്തെത്താൻ രണ്ട് മണിക്കൂറിലധികം വൈകിയെന്ന് ഐറീച്ച് ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ക്ലിന്റ് ലിയോൺസ് ആരോപിച്ചു. സൈന്യം നിഷ്‌ക്രിയമായിരുന്ന സമയത്താണ് തീവ്രവാദികൾ ക്രൂരമായ കൊലപാതകം നടപ്പിലാക്കിയത്. ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നൈജീരിയൻ സർക്കാർ പൂർണ്ണ പരാജയമാണെന്നും അദേഹം കുറ്റപ്പെടുത്തി.

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്ന സുരക്ഷാ ഭീഷണിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.